Welcome to Wordonline.net   Click to listen highlighted text! Welcome to Wordonline.net

CHS-Feb-05-AM

ഫെബ്രുവരി 05 — പ്രഭാതം

“പിതാവ് പുത്രനെ ലോകത്തിന്റെ രക്ഷകനാകുവാൻ അയച്ചു.” — 1 യോഹന്നാൻ 4:14

യേശുക്രിസ്തു തന്റെ പിതാവിന്റെ അനുവാദവും അധികാരവും സമ്മതവും സഹായവും ഇല്ലാതെ പുറപ്പെട്ടുവന്നില്ലെന്ന ചിന്ത എത്ര മധുരമായതാണ്. മനുഷ്യരുടെ രക്ഷകനാകുവാൻ പിതാവ് അവനെ അയച്ചതാണ്. ത്രിത്വത്തിൽ വ്യക്തികളിൽ വ്യത്യാസമുണ്ടെങ്കിലും, മഹത്വത്തിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന സത്യം നാം പലപ്പോഴും മറന്നുപോകുന്നു. നമ്മുടെ രക്ഷയുടെ മഹത്വവും, അതിലെ സ്നേഹത്തിന്റെ ആഴവും, പിതാവിനേക്കാൾ കൂടുതലായി യേശുക്രിസ്തുവിനോട് മാത്രം നാം പലപ്പോഴും ചേർത്തുപറയുന്നു. ഇത് ഒരു വലിയ തെറ്റാണ്.

യേശു വന്നു എന്നത് സത്യമല്ലേ? എന്നാൽ അവനെ അയച്ചത് പിതാവല്ലയോ? അവൻ അത്ഭുതകരമായി സംസാരിച്ചു എങ്കിൽ, പുതിയ നിയമത്തിന്റെ യോഗ്യനായ ശുശ്രൂഷകനാകുവാൻ അവന്റെ അധരങ്ങളിൽ കൃപ പകർന്നത് പിതാവല്ലയോ? പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അവരറിയേണ്ടവിധം അറിയുന്നവൻ, തന്റെ സ്നേഹത്തിൽ ഒരാളെ മറ്റൊരാളിന് മുമ്പിൽ വെക്കുകയില്ല. ബെത്ലഹേമിലും, ഗെത്ത്സമനെയിലും, കാൽവരിയിലും — രക്ഷയുടെ പ്രവൃത്തിയിൽ അവർ മൂവരും സമമായും ഒരുമിച്ചും പ്രവർത്തിക്കുന്നതായി അവൻ കാണുന്നു.

ഓ ക്രിസ്ത്യാനിയേ, നീ മനുഷ്യനായ ക്രിസ്തുയേശുവിൽ നിന്റെ വിശ്വാസം വെച്ചിട്ടുണ്ടോ? അവനിൽ മാത്രം നിന്റെ ആശ്രയം ആണോ? നീ അവനോടു ഐക്യപ്പെട്ടിരിക്കുന്നുവോ? അങ്ങനെയെങ്കിൽ, നീ സ്വർഗ്ഗത്തിലെ ദൈവത്തോടു തന്നെ ഐക്യപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്ക. മനുഷ്യനായ ക്രിസ്തുയേശുവിനോടു നീ സഹോദരബന്ധത്തിലൂടെ അടുത്ത കൂട്ടായ്മ പുലർത്തുന്നതിനാൽ, നിത്യനായ ദൈവത്തോടു തന്നെ നീ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു; “പുരാതനദിനനായവൻ” നിന്റെ പിതാവും നിന്റെ സുഹൃത്തുമാണ്.

കരുണയുടെ ഈ മഹത്തായ ദൗത്യത്തിനായി ദൈവപിതാവ് തന്റെ പുത്രനെ സജ്ജീകരിച്ചപ്പോൾ യഹോവയുടെ ഹൃദയത്തിലുള്ള സ്നേഹത്തിന്റെ ആഴം നീ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, അതാകട്ടെ ഇന്നത്തെ നിന്റെ ധ്യാനം. പിതാവ് അവനെ അയച്ചു! ആ വിഷയത്തെ ധ്യാനിക്ക. പിതാവ് ആഗ്രഹിക്കുന്നതെല്ലാം യേശു എങ്ങനെ പ്രവർത്തിച്ചു നിറവേറ്റുന്നു എന്നത് ചിന്തിക്ക. മരിക്കുന്ന രക്ഷകന്റെ മുറിവുകളിൽ മഹത്തായ “ഞാൻ ആകുന്നവൻ” എന്ന ദൈവത്തിന്റെ സ്നേഹം കാണുക.

യേശുവിനെക്കുറിച്ചുള്ള ഓരോ ചിന്തയും നിത്യനും എപ്പോഴും അനുഗ്രഹീതനുമായ ദൈവത്തോടു ബന്ധിപ്പിക്കപ്പെടട്ടെ; കാരണം,

“അവനെ തകർക്കുവാൻ യഹോവയ്ക്ക് പ്രസാദമായി; അവനെ ദുഃഖത്തിലാക്കി.” 

Click to listen highlighted text!